Friday, July 8, 2011

‘ കുചക്ഷീരബലം ’

‘ക്ഷീരബല’ എന്ന പേരിൽ എണ്ണയും തൈലവും ഉണ്ടാക്കിയെടുക്കാം.  കുറുന്തോട്ടിവേര് പാലിൽ അരച്ചുചേർത്ത് തിളപ്പിച്ച്, പത്ത് ആവർത്തി മുതൽ നൂറ്റിയൊന്ന് ആവർത്തിവരെ കാച്ചിക്കുറുക്കിയെടുക്കുന്ന എണ്ണ സേവിക്കുകയും, തൈലം പുറമേ പുരട്ടുകയും ചെയ്യുന്നത് വാതരോഗം ഇല്ലാതാക്കാൻ  അത്യുത്തമം.
 
    പക്ഷേ, ഇവിടെ അതല്ല ചിന്തനീയം, ‘ ക്ഷീരബലം ’ ആണ്. അതായത് പാലിന്റെ ശക്തി, പാലിന്റെ ഗുണം എന്നൊക്കെ സാരം.  പാല് പല തരത്തിലും വിധത്തിലും കിട്ടുമെങ്കിലും കുടിക്കാ‍ൻ ഉത്തമമായത് വളരെ കുറച്ചേയുള്ളൂ.  അതിൽത്തന്നെ വളരെ ശ്രേഷ്ഠമായതും ദിവ്യവും അമൃതസമവുമായത് ഒന്നേയുള്ളൂ - അത് ‘സ്തനക്ഷീരം’ മാത്രമാണ്.
   ‘ അമ്മമാരിൽനിന്നും കിട്ടേണ്ടുന്ന ‘മുലപ്പാലി’ന്റെ കുറവുമൂലം, രോഗികളായും രോഗപ്രതിരോധശക്തിയില്ലായ്മയാലും ലക്ഷക്കണക്കിന് കുട്ടികൾ മരണപ്പെടുന്നു......’ പറയുന്നത് ഞാനല്ല, പത്രമാസികകളിലും വാരികകളിലും സ്ഥിരമായി വരുന്ന വാർത്തകളിലൊന്നാണ്.
  മറ്റ് ഏത് രോഗകാരണങ്ങളേയും ആർക്കും തടഞ്ഞുനിർത്താം. പക്ഷേ, കുട്ടികളുടെ ഈ ദുരന്താവസ്ഥ മാറ്റിയെടുക്കാൻ നല്ല മാതൃഹൃദയമുള്ളവർക്കേ കഴിയൂ, അഥവാ നല്ല ഹൃദയമുള്ള മാതാക്കൾക്കേ കഴിയൂ. ( രണ്ടിനും അർത്ഥം രണ്ട്. മാതൃഹൃദയം പ്രസവിച്ച എല്ലാ സ്ത്രീകൾക്കും ഉണ്ട്. അവരിൽ സഹൃദയമാതാക്കൾ മുക്കാൽ ശതമാനമേ വരൂ.  അതിൽത്തന്നെ പാറ്റിക്കൊഴിച്ചെടുത്താൽ കിട്ടുന്ന പതിരുമാതാക്കളാണ് കുട്ടികളോട് ഈ ക്രൂരത കാട്ടുന്നത്. )

  മാറിലെ നിറകുടങ്ങളിൽനിന്ന് അനർഗ്ഗളമായി പ്രവഹിക്കുന്ന ഈ ‘അമൃതക്ഷീരം’, ഒരു മൂന്നു വയസ്സുവരെയെങ്കിലും കുട്ടികളെ കുടിപ്പിച്ചാൽ  പെണ്ണുങ്ങൾക്ക് എന്താണ് നഷ്ടം?  

   പ്രസവം വരെയേ യൌവ്വനം നിലനിൽക്കൂ  എന്ന നീതിവാക്യത്തെ പേടിച്ചാണോ? എങ്കിൽ ‘ഗണമുഖ്യന്തു നാരീണാം’ എന്നും അതിൽ പറഞ്ഞിട്ടുള്ള പ്രകാരം കുഞ്ഞുങ്ങൾക്ക് ശരീരപുഷ്ടിയുണ്ടാക്കാനുള്ള  ‘ഗുണബുദ്ധി’  സ്ത്രീയെന്ന ചഞ്ചലകളേബരകൾക്ക് ഉണ്ടാവേണ്ടതല്ലേ? ഇനി നിറകുംഭങ്ങൾ ചാഞ്ഞുവലിഞ്ഞു തൂങ്ങിപ്പോകുമോയെന്ന ഭയമാണോ? എങ്കിൽ അതിന്, തരളമേനികളായ കുഞ്ഞുങ്ങളെന്തുവേണ്ടൂ?  അതിൽ പിടിച്ചുകശക്കി വലിച്ചുതൂങ്ങുന്ന ഭർത്താവിനോടു പറഞ്ഞാൽ പോരേ, അങ്ങനെ ചെയ്യരുതെന്ന്?

  ‘...കൃഷ്ണനെ മടിയിലിരുത്തി മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കെയാണ്, താരകാസുരന്റെ പുത്രൻ തൃണാവർത്തൻ എന്ന അസുരൻ കുട്ടിയെ കൊല്ലാനായി പൊക്കിയെടുത്തുകൊണ്ടുപോയത്....’

‘....നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും, നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും....’ ഏദൻ തോട്ടത്തിൽ വച്ച്  യഹോവ ഇങ്ങനെ പറഞ്ഞപ്പോൾ,  ‘മൂന്നുനാലുവയസ്സുവരെ ആ കുഞ്ഞുങ്ങൾക്ക് നീ നിർബന്ധമായും മുലപ്പാല് കൊടുത്തിരിക്കണം’ എന്നുകൂടി ആജ്ഞാപിച്ചില്ലല്ലോ എന്റെ കർത്താവേ!!!! ( ‘ഹവ്വ’ ആദ്യം കായേനെ പ്രസവിച്ചു. പിന്നീട് കായേന്റെ സഹോദരൻ  ആബേലിനെ പ്രസവിച്ചു. യൌവ്വനത്തിലെത്തിയശേഷം അവർ കൃഷിയും ആടുവളർത്തലും ആരംഭിച്ചു.........’)

  ആദ്യവികാരിയെന്ന് വിശേഷിപ്പിക്കാവുന്ന വിശുദ്ധനായ ‘സാമുവലി’നെ പ്രസവിച്ച സഹൃദയമാതാവാണ്  ‘ഹന്നാ’. വർഷംതോറും കർത്താവിനുവേണ്ടി ബലിയർപ്പിക്കാനും നേർച്ച നിറവേറ്റാനുമായി ഭർത്താവായ ‘എല്ക്കാന’ പോകുമ്പോൾ,  ‘കുട്ടിയുടെ മുലകുടി മാറിയിട്ടേ അതിനൊക്കെ വരുന്നുള്ളൂ’യെന്ന് തീരുമാനിച്ചുപറയുകയും  എല്ക്കാനയെക്കൊണ്ട് അതംഗീകരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആ മാതാവ്.

  ‘...ഹെബ്രായസ്ത്രീ പ്രസവിച്ച് മൂന്നുമാസമായപ്പോൾ കുട്ടിയെ ഒരു പേടകത്തിലാക്കി നൈൽനദിയിൽ ഒഴുക്കിവിട്ടു. ഫറവോയുടെ പുത്രി ആ ശിശുവിനെ തന്റെ പുത്രനായി കിട്ടുന്നതിന്, ശിശുവിന്റെ അമ്മയെത്തന്നെ ശമ്പളം കൊടുത്ത്  മുലയൂട്ടി വളർത്താനേല്പിച്ചു. ശിശു വളർന്നപ്പോൾ അവനെ ഫറവോയുടെ പുത്രിയെ തിരിച്ചേല്പിക്കുകയും അവൾ അവന് ‘ മോശ’ എന്ന് പേരിടുകയും ചെയ്തു.......’

 അക്കാലത്ത് പത്നിമാരുടെ കൂടെ ഉപപത്നിമാരും ദാസിമാരും ധാരാളമുണ്ടായിരുന്നു പാലുകൊടുക്കാൻ. അങ്ങനെയുള്ള തലമുറകളിൽ മഹാന്മാരും പ്രശസ്തരുമായ സന്തതികളാണ് ജനിച്ചുവളർന്നിട്ടുള്ളത്. അന്ന് കൊങ്കത്തടങ്ങളിലെ പാലിന് ക്ഷാമമുണ്ടായിരുന്നില്ലായെന്ന് വ്യക്തം.
പൊതുവേയുള്ള പാലിന്റെ ശക്തി വളരെ വിശിഷ്ടമാണല്ലോ. കാരണം അതാവാം, ഭൂമിയുടെ മുക്കാൽഭാഗവും മൂടിക്കിടക്കുന്ന ഉപ്പുവെള്ളത്തിലൊന്നും തൊടാതെ, അജ്ഞാതമായ ‘പാൽക്കടലിൽ’ത്തന്നെ ഭഗവാൻ പള്ളികൊണ്ട്, ‘ക്ഷീരസാഗരശയന’നെന്ന് സ്തുതിക്കപ്പെട്ട് സ്ഥിതിസ്ഥാപിച്ചരുളുന്നത്.

 കുറേ പാലിൽനിന്നും തൈരും വെണ്ണയും നെയ്യുമൊക്കെ കടഞ്ഞുകിട്ടുന്നത് സർവ്വപ്രധാനം. അപ്പോൾ ‘പാലാഴി’തന്നെ കടഞ്ഞാൽ തീർച്ചയായും സാക്ഷാൽ ‘അമൃത്’ കിട്ടുമെന്നത് അതിപ്രധാനം.
‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ള പല അക്ഷരങ്ങളും വിറ്റാമിനുകളെന്ന പേരിൽ  കുചക്ഷീരത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ‘എ’ മുതൽ ‘ഇസെഡ്’ വരെയുള്ളതിലെ എല്ലാ ഡോക്ടറന്മാരും തെളിയിച്ചിട്ടുണ്ട്. അത്രയേറെയാണ് പ്രസ്തുത പാലിന്റെ മഹത്വം.

 മുലയൂട്ടലിന്റെ മഹത്വം മാതാവ് മഹനീയമാക്കണം. അതിനുവേണ്ടിത്തന്നെയാണ്  ദൈവം രണ്ടു പാൽക്കുടങ്ങൾ തന്നിട്ടുള്ളത്.  ഒന്നോ ഒന്നരയോ വർഷവ്യത്യാസത്തിൽ കൃത്യമായി പ്രസവിക്കുന്ന സ്ത്രീകളെപ്പറ്റിയോർക്കുമ്പോൾ,  പാലിനുവേണ്ടി പരതിപ്പരിശ്രമിക്കുന്ന കുട്ടികൾക്ക് ഈയുള്ള രണ്ടെണ്ണംകൊണ്ട് എന്താകാനാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്.  വളർത്തുമൃഗങ്ങളിൽ പലതിനും നാലും ആറും  സ്തനക്കാമ്പുകൾ കൊടുത്ത സ്ഥിതിക്ക്,  സ്ത്രീയെ സൃഷ്ടിച്ചപ്പോൾ ഭാവിയിലെ പാൽക്ഷാമത്തെക്കരുതി  അഞ്ചെണ്ണമെങ്കിലും വച്ചുപിടിപ്പിക്കാൻ കർത്താവിനു തോന്നാഞ്ഞത് കഷ്ടംതന്നെ. (രണ്ടെണ്ണമായിട്ട് ഈ ഗതി, പിന്നല്ലേ അഞ്ച് !)

‘ മുലപ്പാൽ പ്രത്യേകം കവറുകളിലാക്കി വിപണിയിലെത്തിക്കുന്നതായി’ വാർത്ത. ബ്രിട്ടനിലാണ് വിപണനപദ്ധതി. കൊള്ളാം, കുഞ്ഞുങ്ങൾക്ക് യഥേഷ്ടം പാലു കൊടുക്കാത്ത ‘സൊസൈറ്റിത്തരുണി’കൾക്ക് പറ്റിയ പരിഹാരമാർഗ്ഗം!!! അല്ലെങ്കിലും ദുഷ്ടതയിൽനിന്നും ദുരന്തങ്ങളുണ്ടാവുന്നു എന്നത് എത്ര സത്യം.  ദുരന്തങ്ങളോ, ഇത്തരം സ്ത്രീകളിൽനിന്നും ഉണ്ടാകുന്നു എന്നത് മറ്റൊരു സത്യവും. അതിനാലാണ് പല ദുരന്തങ്ങൾക്കും പെണ്ണിന്റെ പേരുതന്നെ കൊടുക്കാൻ കാരണവും.  ‘എറ്റൌ’ എന്ന പേരിൽചെറിയ ഉച്ചാരണവ്യത്യാസത്തിലെ  കൊടുങ്കാറ്റിനുശേഷം ഭീകരമായ ചുഴലിക്കാറ്റിന്  ‘കത്രീന’ യെന്ന പേരല്ലാതെ മറ്റെന്തുചേരും?

 പ്രവാചകനായ സ്നാപകയോഹന്നാന്റെ ശിരസ്സ് ഛേദിപ്പിച്ച ദുരന്തക്കാരിയാണല്ലോ ‘സലോമി’.  എന്നാൽ അവൾക്കൊരു സഹോദരിയാകട്ടെയെന്നു കരുതിയാകാം,  ജലപ്രളയദുരന്തത്തിന്  ‘ സുനാമി’ തന്നെയിരിക്കട്ടെയെന്ന് നിരീക്ഷകർ തീരുമാനിച്ചത്.  ചൈനയിൽ  ‘ക്രോസ’ വന്നു വീശിവിളയാടി. അവളുടെ പിറകെ  ‘റീത്ത’ എന്ന ചുഴലിക്കാറ്റും ആടിത്തകർത്തു.  ഇനിയൊരിക്കലും ത്രേസ്യ, പട്രീഷ്യ, ലിഡിയ, വസന്ത, ലീല മുതലായ അപകടങ്ങൾ വരാതെയിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

 പണ്ടൊക്കെ  നരിസ്വഭാവമുള്ള  ‘ഒറ്റമുലച്ചി’ കളായ നാരികൾ രാത്രികാലങ്ങളിൽ സഞ്ചരിക്കാറുണ്ടെന്ന്, പറഞ്ഞുകേട്ടും വായിച്ചും ഓർമ്മയുണ്ട്.  അവളുമാരൊക്കെ പ്രസവിച്ചോ പാലുകൊടുത്തോ എന്നൊന്നും നമുക്കറിയില്ല.  ഒരുപക്ഷേ, കുരങ്ങിൽനിന്നും മനുഷ്യനിലേയ്ക്ക് വ്യതിയാനം വന്നപോലെ, മാറിലും  കുചയുഗളമായി മാറി, ബസ് സ്റ്റാന്റിലും  സ്റ്റേഷനുകളിലും മറ്റും രാത്രി പതുങ്ങിനിന്ന് ഇരകളെ പിടിക്കുന്ന നാണംകുണുങ്ങിനാരികൾ ‘അവരുടെ’ പിൻ തലമുറയാണോ എന്തോ!!!

ആട്, പശു, എരുമ, ഒട്ടകം എന്നീ നിർദ്ദോഷികളായ മൃഗങ്ങളിൽനിന്ന് നാം പാല് കറന്നെടുക്കാറുണ്ട്. അത് വിശ്വസിച്ച് കുടിക്കാം. അവയുടെ സ്വഭാവമനുസരിച്ച ഗുണഗണങ്ങൾ പാലിനുമുണ്ടാവും.  ആടിന്റെ പാല്  ഉദരരോഗശമനത്തിനുതകും. പശുവിൻപാൽ  ബലം, ഉണ്മേഷം, രക്തവർദ്ധന, മേനിയഴക് എന്നിവ വർദ്ധിപ്പിക്കുന്നു.  എരുമപ്പാലിൽ ധാരാളം വെള്ളം ചേർത്ത് ലാഭം കൂട്ടാമെന്നും  എരുമയെപ്പോലെ സ്വകുടുംബം പോഷിപ്പിക്കാനും  സാധിക്കുമെന്ന് പരിചയമുള്ള ഭക്ഷണശാലക്കാർ പറയുന്നു.  പാവപ്പെട്ട ഒട്ടകത്തിന്റെ  ക്ഷീരബലം അറബികളുടെ തലച്ചോറിലെത്തുന്നില്ലെങ്കിലും,  ഒട്ടകത്തെപ്പോലെ ശരീരപുഷ്ടിയും വർദ്ധിതവീര്യവും നാൾക്കുനാൾ കൂടുന്നുണ്ടത്രെ. എന്നാൽ‌പ്പിന്നെ എന്തുകൊണ്ട് അവകളെക്കാൾ  കൊഴുപ്പും കടുപ്പവുമുള്ള  ആനയുടെ പാൽ ഉപയോഗിക്കാൻ ആരും തയ്യാറാകുന്നില്ല,  ഒരു ഡോക്ടറും നിർദ്ദേശിക്കുന്നില്ല.?  അവിടെ ക്ഷീരബലമല്ല കാരണം, പേടിയാണ്. രാവിലെ ഒരു വലിയ പാത്രവുമെടുത്ത് കറന്നെടുക്കാനായി ആനയുടെ കാലിടകളിൽ പോയി ഒന്നിരുന്നു നോക്കിയേ, വിവരമറിയും.

അപ്പോൾ, പറഞ്ഞുവന്നത്  ‘മുലപ്പാലുകച്ചവട’ത്തിന്റെ സാദ്ധ്യതയെപ്പറ്റിയാണല്ലൊ.  നമ്മുടെ നാട്ടിൽ പാൽ വിതരണകേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ‘ക്ഷീരോല്പാദന സഹകരണ സംഘം’ ആണ് പ്രധാനപ്പെട്ടത്. ആ പേരിൽത്തന്നെ അവരുടെ ഉദ്ദേശത്തിനു നിരക്കാത്ത ഒരു വസ്തുതയുണ്ട്. ‘ഉല്പാദനം’ സത്യത്തിൽ പശുവിനെ വളർത്തി കറന്നെടുക്കുന്നവരാണ്. അപ്പോൾ പുതിയ പാൽ വിപണിക്ക് യോജിച്ച പേരുവേണം കൊടുക്കാൻ.

 നമ്മുടെ ഭരണഘടനയിലെ പല നല്ല നിയമവശങ്ങളും ബ്രിട്ടനുൾപ്പെടെ പല രാജ്യങ്ങളും പകർത്തിയിട്ടുണ്ട്. അതിനാൽ നമ്മുടെ ഇൻഡ്യൻ ശൈലിയിൽ ഒന്നു സംഘടിപ്പിച്ചുനോക്കാം.
 മലയാളികൾക്കുകൂടി ദേഹമനക്കാതെ ശമ്പളം വാങ്ങാവുന്ന ഒരു പ്രസ്ഥാനമാണ് ഉദ്ദേശം,  സർക്കാർജോലിപോലെ. ‘മുലപ്പാൽ സംഭരണ വിതരണ കേന്ദ്രം’ എന്നാവണം പേര്,  അന്വർത്ഥമായിരിക്കുകയും ചെയ്യും. അവിടെ ബിലാത്തിയിലുള്ള  ശ്രീ. മുരളീ മുകുന്ദന്റെ സഹകരണവും സേവനവും ശമ്പളം കൊടുത്ത് നേടുകയും ചെയ്യാം.

തമിഴ്നാട്ടിലും മറ്റും പശുക്കളേയും എരുമകളേയും കടകളുടെ മുന്നിൽ കൊണ്ടുവന്നു കെട്ടി, അവകളുടെ ഉടമസ്ഥർതന്നെ  കടക്കാരൻ കൊടുക്കുന്ന പാത്രത്തിൽ കറന്നെടുത്തു നൽകുകയാണ് പതിവ്.  രാവിലേയും വൈകുന്നേരവും ഇങ്ങനെ അനവരതം ആവർത്തിക്കുന്നു.  അതേ പാലുതന്നെ  പാത്രവുമായി നിൽക്കുന്ന നമുക്ക് ഒട്ടും വെള്ളം ചേർക്കാതെ ഒഴിച്ചുതരും,  അവിടെ വിശ്വാസയോഗ്യം പ്രധാനം. കാരണം, ഒരുകുപ്പി പാലിൽ നാലിരട്ടി കലക്കവെള്ളം വീണ്ടും കലക്കി  അഞ്ചുകുപ്പി പാലിന്റെ വില വാങ്ങുന്ന നമ്മുടെ നാടൻ സമ്പ്രദായം, കുറഞ്ഞ കുറേ പൊടികൂടി ചേർത്ത് പരിഷ്കരിക്കേണ്ടിയിരിക്കുന്നു.

മായവും മറിമായവും കാണിക്കാൻ പറ്റിയ ധാരാളം കുരുട്ടുവിദ്യകളും,  അതിനെ പ്രതിരോധിക്കാനുള്ള നല്ല ഉപായങ്ങളും മാറിലെ ‘ക്ഷീരസംഭരണി’യിലെപ്പോലെ മനസ്സിൽ നിറഞ്ഞുവരുന്നു. അതങ്ങോട്ടു കറന്നുവിടാൻ  സ്ഥലകാലബോധം അനുവദിക്കാത്തതിനാൽ,  ബാക്കി ഇനിയൊരവസരത്തിലാകാം....