Sunday, June 19, 2011

വേട്ടപ്പക്ഷികൾ

ഭാഗം ഒന്ന്
ഭാഗം രണ്ട്

 ‘ പെണ്ണൊരുമ്പെട്ടാൽ ’ ഭാഗം മൂന്ന്

“രണ്ടുദിവസം അവളുടെകൂടെ ഞാൻ കഴിഞ്ഞുകൂടി. പിന്നെ എന്റെ കൂട്ടുകാരാണ് അവളെ...”

“ ഉം, അവളെ വീതംവച്ച് നശിപ്പിച്ചിട്ട് ഒരു വേശ്യാലയത്തിൽ കൊണ്ടിട്ടു, ശരിയല്ലേ?”

‘അതെ’യെന്ന മട്ടിൽ അയാൾ തലകുലുക്കി.

“അതുപോര, ഉറക്കെ വ്യക്തമായി പറയണം.”

അന്നു നടന്ന കാര്യങ്ങൾ അയാൾ വെളിപ്പെടുത്തി. “അത് ചെയ്തത് അവന്മാരും ഇവളും കൂടെയാ...പക്ഷേ നിയമത്തിന്റെ മുമ്പിൽ ഞാൻ തെറ്റുകാരനല്ല.”

“ഹ..ഹ... നിയമമോ...നിയമം നിർമ്മിക്കുന്നത് വക്കീലന്മാരല്ലേ, അവർതന്നെയല്ലേ നിന്നെ രക്ഷപ്പെടുത്തുന്നതും.” ആകട്ടെ, ഈ വക്കീലന്മാർക്കും മറ്റും ഇത്രമാത്രം പണം ആരാ, എങ്ങനാ കൊടുക്കുന്നത്.?’

“അതു ഞാൻ പറയില്ല...” ആരെയോ ഒർത്തുള്ള ഭയം അയാളിൽ ഉരുണ്ടുകൂടി. “അതൊക്കെ നീ പരസ്യപ്പെടുത്തും, എന്നെയവർ കൊല്ലും, നിന്നെയും..”

“ അതിന് നമ്മൾ ജീവിച്ചിരുന്നിട്ടുവേണ്ടേ, മരിച്ചവരെ പിന്നെയെങ്ങനാ കൊല്ലുന്നത്.”

ടെസ്സി ഒരു ഫോട്ടോയെടുത്ത് കാണിച്ചു. “ ഈ അധോലോകപ്രവർത്തകരല്ലേ നിന്നെ സഹായിക്കുന്നത്.?”

രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്നുകണ്ട് അയാൾ തലകുലുക്കി സമ്മതിച്ചു.

“ അതുപോരാ, ഇവരുടെ പേരുകൂടിചേർത്ത് ഉറക്കെത്തന്നെ പറയണം.”

വിക്കലും വിങ്ങലും കലർത്തി അയാൾ അവരുടെ പേരുകൾ പറഞ്ഞു. അതൊക്കെ ഒരു ബുക്കിൽ എഴുതിയെടുത്ത സൂസനെ നോക്കി ടെസ്സി ‘എല്ലാം കൃത്യമല്ലേ’ യെന്നും, ‘അതെ’ യെന്ന് സൂസനും പ്രതിവചിച്ചു.


“എന്നെ വിട്ടേയ്ക്കൂ, ഞാനെവിടെയെങ്കിലും പോയി ജീവിച്ചോളാം...”

“ ഭൂമിയിലെവിടെപ്പോയാലും അവിടെയൊക്കെ പെണ്ണുങ്ങളുണ്ടാവും. അവരെക്കാണുമ്പോൾ നിന്നെപ്പോലെയുള്ളവരുടെ ‘ഉത്തേജകയന്ത്രം’ ചലിക്കാൻ തുടങ്ങും. ആ യന്ത്രത്തിനു കേടുപറ്റിയാൽ .....” താഴേയ്ക്കു വരുന്ന കത്തികണ്ട് അയാൾ കൂനിച്ചുരുണ്ടുകൂടി. “ഇതിന് നിങ്ങൾക്ക് ഒരു ഓപ്പറേഷൻ മതിയാവും. നെഞ്ചിൽ ചെറിയ കീറിമുറിക്കൽ..” അതുകേട്ട് നിലവിളിച്ച സ്ത്രീയെ ടെസ്സി നോക്കി,അവർ സ്വയം വായ്പൊത്തി. ഇപ്പോൾ ആ സ്ത്രീക്ക് സഹതാപം തോന്നുന്നുണ്ടാവാമെന്ന് ടെസ്സി വിചാരിച്ചു, ഓർമ്മയിൽ ശക്തിയായ ഓളങ്ങൾ ഓടിയെത്തി.

കായലിന്റെ അങ്ങേക്കരയിൽ ‘ ഡോക്ടർ റാവൂസ് ഹോസ്പിറ്റലി ’ലെ ഫാർമസിസ്റ്റായി ജോലി കിട്ടിയപ്പോൾ, ഉത്സാഹവും സന്തോഷവുമായിരുന്നു വീട്ടിലെല്ലാവരിലും. അനിയനേയും സഹോദരിയേയും പഠിപ്പിക്കാനും സഹിച്ചുപോന്നിരുന്ന കഷ്ടപ്പാടുകൾ ഒഴിവാക്കാനും ഈ ജോലിയെങ്കിലും ഉപകരിച്ചല്ലോയെന്ന പ്രതീക്ഷ അത്യധികമായിരുന്നു.

ഡോക്ടർ റാവുവിന്റെ സുഹൃത്ത് മുത്തുവേൽ ഭാര്യ രാജമ്മയുമൊത്ത് മിക്കവാറും ദിവസങ്ങളിൽ ആശുപത്രിയിൽ വരുമ്പോഴൊക്കെ അവരുമായി സഹകരിക്കാനും, സഹോദരസ്നേഹത്തോടെ ഇടപഴകാനും കഴിഞ്ഞു.

ഒരുദിവസം രാവിലെ ബോട്ടിൽ കയറാൻ കാത്തുനിൽക്കെ, ‘ഡോക്ടറും തന്റെ ഭർത്താവ് മുത്തുവേലും ഇപ്പോൾ ഹോസ്പിറ്റലിലേയ്ക്ക് വരുന്നുണ്ടെ’ന്ന് രാജമ്മച്ചേച്ചി വന്നറിയിച്ചു. ഏറെസമയം കഴിഞ്ഞിട്ടും അവർ എത്തിയില്ലെന്നു മാത്രമല്ല, ബോട്ട് പുറപ്പെടുകയും ചെയ്തു.

‘സാരമില്ല, നമുക്ക് അടുത്തതിൽ പോകാമല്ലോ’. ചേച്ചി സമാധാനപ്പെടുത്തി. ഒരു മണിക്കൂറിനകം അടുത്ത ബോട്ട് എത്തി. യാത്രക്കാരായി വേറേ മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറും മുത്തുവേലും ധൃതിപിടിച്ചുവന്ന് അകത്തേയ്ക്ക് കയറിയശേഷം തന്റെ കൈപിടിച്ച് ചേച്ചിയും അവരെ അനുഗമിച്ചു.

സാധാരണയിൽനിന്നും വ്യത്യാസമായിക്കണ്ട ആ ബോട്ടിനുള്ളിൽ അലങ്കരിച്ചതും ചിട്ടപ്പെടുത്തിയ സജ്ജീകരണങ്ങളുള്ളതുമായ ഒരു മുറിയിൽ ഡോക്ടർ റാവു ഇരുന്നതുകണ്ട് രാജമ്മ അദ്ദേഹത്തിന്റെ സമീപം നിന്നു. അഭിമുഖമായി എതിർവശത്ത് തന്റെയൊപ്പം മുത്തുവേൽ ഇരുന്നത് അത്ര പിടിക്കാത്ത മട്ടിൽ നീങ്ങിമാറിയെങ്കിലും അയാൾ തന്നെയവിടെ പിടിച്ചിരുത്തി.

പിറകെ കയറിയവർ കൈവരിയിൽപിടിച്ച് കരയിലെ കാഴ്ചകളിൽ വ്യാപൃതരാണ്. ബോട്ടിന്റെ മുന്നോട്ടുള്ള ചലനവേഗതയിൽ കൂടെയുള്ള മൂന്നുപേരും സംഭാഷണങ്ങളും ചോദ്യങ്ങളുമൊക്കെ തുടരുന്നുണ്ട്. ആ സാഹചര്യത്തിന്റെ അസ്വാഭാവികത ഒരു ആപൽസൂചനയെന്നവിധം അകതലങ്ങളിലേയ്ക്ക് ആഘാതമായി അലയടിച്ചു. ക്രമേണ അശ്ലീലച്ചുവചേർന്ന വാചാലതയിലേയ്ക്ക് വന്നപ്പോൾ ചാടിയെഴുന്നേറ്റ തന്നെ, മുത്തുവേൽ ബലിഷ്ഠമായ കരങ്ങളാൽ വരിഞ്ഞുമുറുക്കി. രാജമ്മ വേഗത്തിൽ ചെന്ന് വാതിലടച്ച് അതിൽ ചാരിനിന്നു.

ബലാൽക്കാരമായ പിടി വിടുവിക്കാൻ വളരെ ശ്രമിച്ചുനോക്കി. മുഖത്തിനുനേരേ വരുന്ന ഡോക്ടറുടെ രൂപം അടുത്തെത്തിയപ്പോഴേയ്ക്ക്, ആരുടെയോ കൈകൾ തന്റെ കഴുത്തിൽപിടിച്ച് മുറുക്കുന്നതായി അറിഞ്ഞു. സകല ശക്തിയുമാർജ്ജിച്ച് മരണവെപ്രാളത്താൽ മുന്നോട്ടുകുതിച്ച്, തടസ്സമായിനിന്ന സ്ത്രീയെ ദൂരേയ്ക്ക് വലിച്ചുമറിച്ചിട്ട് കതകുതുറന്ന് വെളിയിലേയ്ക്കോടി.

മുറിക്കു പുറത്തുനിന്നവർ ശബ്ദംകേട്ട് തിരിഞ്ഞുനോക്കി. ഒരു യുവതി ഓടുന്നതും പിറകെ രണ്ട് അതികായന്മാർ പിന്തുടരുന്നതുമാണ് കണ്ടത്. താഴെ ബോട്ട് കീറിമുറിച്ച ജലഭാഗം രണ്ടു ചാലുകളായി നുരച്ചു കുതിച്ചുതുള്ളി അകലേയ്ക്ക് ഓളങ്ങളായി പരക്കുന്നു.

മുത്തുവേൽ അടുത്തെത്തിയതും ഡോക്ടറുടെ കൈപ്പത്തിക്കുള്ളിൽ തന്റെ ഇടതുകൈ ഞെരിഞ്ഞമർന്നു. ചുറ്റിലും നോക്കി. കയ്യിൽ കിട്ടിയ പരുപരുത്തതും കനംകുറഞ്ഞ് കൂർത്തതുമായ നീളമേറിയ കമ്പിയെടുത്ത് ആഞ്ഞുവീശി ഒരടി.

ക്ഷണനേരംകൊണ്ട് ഡോക്ടറുടെ മുൻഭാഗത്താകെ ചുടുരക്തം ഒഴുകിപ്പടർന്നു. അതുകണ്ട മുത്തുവേലും മറ്റുള്ളവരും ഭയന്നുതരിച്ചുനിൽക്കെ, താൻ വെള്ളത്തിലേയ്ക്ക് ചാടിമറഞ്ഞു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------------------

ശ്വാസംമുട്ടിയും കായൽവെള്ളം കുടിച്ചും ആയാസപ്പെട്ട് നീന്തി കരയിലെത്തി. ക്ഷീണവും വിശപ്പുംമൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല. രണ്ടാളുകൾ വന്ന് തട്ടിയുണർത്തി എഴുന്നേൽ‌പ്പിച്ചപ്പോഴാണ് പരിസരബോധം വന്നത്. കായൽക്കരയിലെ റോഡുവക്കിൽ നിർത്തിയിട്ട ലോറി കഴുകി വൃത്തിയാക്കുന്നതിന് വെള്ളമെടുക്കാൻ വന്നവരാണവർ. അവരുടെ സാന്ത്വനവാക്കുകൾകേട്ട് ആശ്വാസപൂർവ്വം കൂടെ ലോറിയിൽക്കയറി നീങ്ങവെ,

താൻ പറഞ്ഞ ദിക്കിലേയ്ക്കല്ല, ആൾസഞ്ചാരം കുറഞ്ഞ പാതയിലൂടെയാണ് പോകുന്നതെന്നും, വീണ്ടും ഒരപകടസന്ധിയിൽ പെട്ടിരിക്കുന്നെന്നും മനസ്സിലായി. ബലാൽക്കാരേണ വണ്ടി നിർത്തിക്കാനുള്ള ശ്രമത്തിനിടയിൽ വീണുകിട്ടിയ അനർഘനിമിഷം പാഴാക്കാതെ പുറത്തേയ്ക്കെടുത്തുചാടി. കുറേദൂരം അവർ പിന്തുടർന്നെങ്കിലും പ്രാണരക്ഷ പ്രാപിക്കാനുള്ള തന്റെ ഓട്ടം അതിവേഗത്തിലായിരുന്നു.

അകലെ, കൂടിനിൽക്കുന്ന സ്ത്രീകളുടെ മുമ്പിലാണ് എത്തിപ്പെട്ടത്. അവശ്യം വേണ്ടുന്ന തന്റെ വിവരങ്ങൾ കേട്ട അവരിൽ, മലയോരഗ്രാമത്തിൽനിന്നുവന്ന ഒരു ശാലീനയുവതിയുടെകൂടെ അവളുടെ വീട്ടിലെത്തി. നല്ല ധൈര്യവും ചിന്താശേഷിയുമുള്ള ആ കൂട്ടുകാരിയുമായി ആലോചിച്ച് പല തീരുമാനങ്ങളുമെടുത്തു. അവസ്ഥകളറിഞ്ഞ് അയൽവാസികളിൽ പലരും സഹായത്തിനെത്തി. പ്രതികാരവും പ്രതികരണാത്മകവുമായ പദ്ധതികൾ അവിടെനിന്ന് ആരംഭിച്ചു.

ആദ്യമായി തന്റെ ഏകദേശകാര്യങ്ങൾ വീട്ടിലറിയിച്ച് അവരെ സമാധാനപ്പെടുത്തി. ഡോക്ടർ റാവുവിനെ എങ്ങും കാണാനില്ലെന്നും, തന്റെ പേരിൽ അന്വേഷണമോ പരാതിയോ ഉണ്ടായിട്ടില്ലെന്നും അന്വേഷിച്ചറിഞ്ഞു.

ക്രമേണ, പരിചയക്കാരും നാട്ടുകാരുമായ സഹാനുവർത്തികളുമായി ചേർന്ന് സ്ത്രീകളുടെ അഭിമാനരക്ഷയ്ക്കായി എന്തൊക്കെ ചെയ്യാമെന്ന് തീരുമാനിച്ച്, ‘സുരക്ഷ’യെന്ന സംഘടിതനാമത്തിൽ പ്രവർത്തനമാരംഭിച്ചു. എന്തെങ്കിലും സംഭവിച്ചതിനുശേഷം വിലപിക്കുന്നതിനേക്കാൾ, ഒന്നും സംഭവിക്കാതെ സൂക്ഷിക്കാനുള്ള പ്രാരംഭ നടപടിയെന്ന നിലയിൽ, ഏതെല്ലാം സാഹചര്യങ്ങളിൽ എന്തൊക്കെ - എങ്ങനെയൊക്കെ ഉണ്ടാവാൻ സാദ്ധ്യത എന്ന് ആദ്യം വ്യക്തപ്പെടുത്തി. പിന്നെ ക്രമമായ കുറ്റങ്ങൾക്കുള്ള പ്രതികരണരീതി തയ്യാറാക്കി. ചിന്തയിലും കാഴ്ചകളിലും പെടാത്ത പല യുക്തികളും കുറഞ്ഞ കാലയളവിൽ കൈവരിക്കാൻ സാധിച്ചു.

സ്ത്രീസംഘടനകൾ ഏറെയുണ്ടെങ്കിലും നിയമത്തിന്റെ ഒറ്റയടിപ്പാതയിലൂടെമാത്രം നീങ്ങുന്നവർക്ക്, മറ്റുള്ളവരുടെ കഷ്ടനഷ്ടങ്ങളിൽ പങ്കെടുത്ത് പ്രതിവിധി കണ്ടെത്താൻ കഴിയുന്നില്ല. അവിടെ അപകർഷതാബോധമോ തന്റേടമില്ലായ്മയോ, പുരുഷമേധാവിത്വത്താൽ അബലകളാണെന്ന ചിന്തയോ അവരുടെ മനസ്സുകളിൽ കടന്നുകൂടുന്നു.

പല സ്ത്രീകളേയും ഈ ‘സുരക്ഷാപദ്ധതി’ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ‘ഇതൊക്കെ ഞങ്ങൾക്കറിഞ്ഞുകൂടാത്തതല്ലല്ലോ.....’യെന്ന മറുപടിയാൽ പുഛിച്ചുതള്ളുകയും അപകടഘട്ടത്തിൽ ‘സുരക്ഷ‘യുടെ ആവശ്യം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

‘ എന്നാൽ, വാചകമോ വീറും വാശിയുമോ പോരാ, ഇതുപോലെ പ്രതികരിച്ച് തെളിയിച്ചു കാണിക്കണം, എങ്കിൽമാത്രമേ ചാരിത്ര്യം സംരക്ഷിക്കാൻ സാധിക്കൂ......’

ടെസ്സിയുടെ അനുഭവചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ടൈംപീസിലെ അലാറം ശബ്ദമുണ്ടാക്കി. സമയം അതിക്രമിച്ചതായി സൂചന കിട്ടിയ സൂസൻ, കട്ടിലിന്റെ മറവിൽ വച്ചിരുന്ന വീഡിയോക്യാമറയും ടേപ്പ്റെക്കോർഡറും എടുത്ത് മേശപ്പുറത്തുവച്ചു. ടെസ്സി അകത്തുപോയി രണ്ടു സിറിഞ്ചുകളിൽ വെവ്വേറെ നിറങ്ങളിലുള്ള മരുന്നുനിറച്ച് അയാളുടെ മുന്നിൽ വന്നു.

“മുത്തുവേലും രാജമ്മയും ഭാര്യയും ഭർത്താവുമല്ലെന്നും വെറും അഭിനയമായിരുന്നെന്നും നിർദ്ദോഷികൾക്കറിയില്ല. പക്ഷേയിനി ഭാര്യാഭർത്താക്കന്മാരാകണം, ഈ നിമിഷം മുതൽ....ഇത് നിങ്ങൾക്ക് ദാമ്പത്യസ്വൈരവിഹാരത്തിനുള്ള ഒരു ഒറ്റമൂലി.”

മുത്തുവേൽ എതിർത്ത് എത്ര ശ്രമിച്ചിട്ടും സൂസന്റെ ബലമായ പിടിച്ചമർത്തലിൽ വളരെ ലാഘവത്തോടെ ടെസ്സി ആ മരുന്ന് കുത്തിവച്ചു. “ഇനി പാവപ്പെട്ട പെണ്ണുങ്ങളെ കാണുമ്പോൾ തന്റെ ‘ശേഷി’ ചലിക്കില്ല...”

സൂസൻ തന്റെ കരവലയത്തിലൊതുക്കിയ രാജമ്മയുടേയും ഭുജത്തിനുതാഴെ അടുത്ത സിറിഞ്ച് അമർത്തുമ്പോൾ ടെസ്സി തുടർന്നു “പേടിക്കാനൊന്നുമില്ല, ഇത് വെറും കീടനാശിനി മാത്രം. രാജമ്മയ്ക്ക് കീടാ‍ണുപ്രസരണം കൂടിയതുകൊണ്ട്, എൻഡോസൾഫാനു പകരം അല്പം ‘പരാമർ’. മുത്തുവേലിന്റെ ധാരാളം പണം നിന്റെ പക്കലുണ്ടല്ലൊ, ഇനി അയാളുടെ ഭാര്യയായി കഴിയണം.....വിയർത്ത് ഒഴുകുന്നുണ്ടല്ലൊ രണ്ടുപേർക്കും, ചൂടുചായ വേണോ, അല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഐസ് ക്രീം ആയാലോ..?”


ഇനിയെന്തു സംഭവിക്കുമെന്ന സംഭ്രമചിന്തയാൽ സ്തബ്ധരായിരിക്കുന്ന മുത്തുവേലിനേയും രാജമ്മയേയും നോക്കി ആജ്ഞാസ്വരത്തിൽ ടെസ്സി മൊഴിഞ്ഞു “ നിങ്ങൾചെയ്ത എല്ലാ കുറ്റങ്ങളും തെളിയിച്ചുകഴിഞ്ഞു. നീയൊക്കെ പുറംലോകം കാണാതിരിക്കാൻ ഈ രേഖകൾ മതി. ഇവിടെ നടന്ന ഒരു കാര്യങ്ങളും മറ്റൊരാളും അറിയാൻ പാടില്ല. ആരോടെങ്കിലും പറഞ്ഞാൽ, രണ്ടിന്റേയും കഥ അന്നു തീരും....കെട്ടുകളഴിക്കാം സൂസൻ, ഇവർ എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ.....”

തികച്ചും അവശതയും പരാജയവും ഏറ്റുവാങ്ങി, വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയ മുത്തുവേലും രാജമ്മയും അവരുടെ കൈത്തണ്ടിൽ പതിഞ്ഞ അക്ഷരങ്ങൾ കണ്ട് പരസ്പരം പകച്ചുനോക്കി ഉച്ചരിച്ചു, ‘സുരക്ഷ’.

“ആ വഴിയേ അല്പം നടന്നാൽ മെയിൻറോഡിലെത്തി ടാക്സിയിൽ പോകാം, എത്രയും പെട്ടെന്ന്....”

ഇനിയൊരിക്കലും ‘ഉത്തേജകം’ പ്രവർത്തിക്കാത്ത രണ്ടുപേർ ദൂരേയ്ക്ക് നടന്നു മറയുന്നതുവരെ നോക്കിനിന്നപ്പോൾ, ‘മുമ്പെന്നപോലെ ഇപ്പോഴും കുറച്ചു സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കാൻ സാധിച്ചതി’ലുള്ള ചാരിതാർഥ്യം ടെസ്സിയുടേയും സൂസൻ തോമസ്സിന്റേയും മുഖത്ത് തെളിഞ്ഞുതിളങ്ങി.

കയ്യിൽ സൂക്ഷിക്കേണ്ടുന്ന സാമഗ്രികളെടുത്ത് മറ്റെല്ലാം ഒതുക്കിവച്ച് മുറിപൂട്ടി താഴെവന്ന്, രണ്ടുപേരും കാറിൽക്കയറി. വണ്ടി നീങ്ങിയപ്പോൾ സൂസൻ പറഞ്ഞു “ ഇങ്ങോട്ട് നമ്മളുടെ കാറോടിപ്പിച്ചത് അയാളെക്കൊണ്ടാണ്.”

“അതു നന്നായി, ഇനി നമുക്ക് ഓടിക്കാനുള്ളത് ആ ‘ഷാപ്പുമുതലാളിയെ’യാണ്. ”

“ അത് അടുത്തയാഴ്ച, ഇന്ന് ഇതിനുവേണ്ടി നമ്മൾ ലീവെടുത്തതിനാൽ നാളെ ജോലിക്കു കയറണം..”

കുറേദൂരം പിന്നിട്ടപ്പോൾ, ഒരു ചെറിയ ചായക്കടയ്ക്കുമുമ്പിൽ സൂസൻ കാർ നിർത്തി, അകത്തിരുന്നുതന്നെ ‘രണ്ടു ചായ’യെന്നറിയിച്ചു. മദ്ധ്യവയസ്സുകഴിഞ്ഞ കടക്കാരൻ കൊണ്ടുവന്ന ചായ കുടിക്കുന്നെങ്കിലും അയാളും കടയിലിരിക്കുന്ന മറ്റു രണ്ടാളുകളും, അസമയത്ത് കാറിലിരിക്കുന്ന രണ്ടു സുന്ദരികളെ തുറിച്ചു നോക്കുന്നതാണ് ശ്രദ്ധിച്ചത്. പിന്നെ വയസ്സനായ കടക്കാരൻ മുഖം താഴ്ത്തിചോദിച്ചു “ നിങ്ങൾ മാത്രമേയുള്ളോ ?”

“ അതെ..”

“ ഒരാൾകൂടി വന്നാലോ...ഒരു രസത്തിന്...”

“ ആയിക്കോട്ടെ....” പത്തുരൂപായും ഗ്ലാസ്സുമായി അയാളുടെ നേരേ നീട്ടിയ ടെസ്സി തിരിഞ്ഞ് സൂസനെ നോക്കി ചോദിച്ചു. “ തുരുമ്പെടുത്ത യന്ത്രമാ...എന്നാലും ഒരു ‘ ഇഞ്ചക്ഷൻ’ കൊടുത്താലോ...?”

“ അടുത്ത തവണയാവാം...” മുന്നോട്ട് ഓടിത്തുടങ്ങിയ കാറിനെത്തന്നെ ഉറ്റുനോക്കുന്ന കടക്കാരൻ, തിരിഞ്ഞ് കയ്യിലിരിക്കുന്ന രൂപയും ഗ്ലാസ്സും നോക്കിയപ്പോൾ, ഗ്ലാസ്സിന്റെ അടിവശത്ത് വൃത്തത്തിലുള്ള ഒരു സ്റ്റിക്കർ ഒട്ടിയിരിക്കുന്നു, അതിൽ വലിയ അക്ഷരം മുഴച്ചുകാണാം...‘ സുരക്ഷ ’ ......

***********            *************          *************

Friday, June 10, 2011

പെൺ സിംഹം..

പെണ്ണൊരുമ്പെട്ടാൽ ഭാഗം 2


അടച്ചിട്ട വാതിലിൽ മുട്ടുന്ന ശബ്ദംകേട്ട് സൂസൻ ചെന്ന് ജനലിൽക്കൂടി പുറത്തേയ്ക്ക് നോക്കി. ‘വിജയപ്രദ’മെന്ന ആംഗ്യം കാട്ടി തിരിച്ചു വന്ന് കതകു തുറന്നു.

നേർത്ത പുഞ്ചിരി തൂകി ഒരു യുവതിയും പിറകെ സംഭ്രമചകിതയായ ഒരു മദ്ധ്യവയസ്കയും കയറി വന്നു. പുറത്തെ ഇരുട്ടിൽനിന്നും വന്നതിനാൽ നിമിഷം കഴിഞ്ഞുമാത്രം അവർ പരസ്പരം മുഖം കണ്ടു തിരിച്ചറിഞ്ഞു. യുവതിയെ കണ്ടമാത്രയിൽ അയാൾ ആശ്ചര്യവും അത്ഭുതവും കലർത്തി അവളെ തുറിച്ചുനോക്കി .“ അതേവസ്ത്രം , അതേരൂപം , അവൾ ....  അവൾ.. ആ മരിച്ചവൾ...” എന്നുറക്കെപ്പറഞ്ഞ് എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി. കെട്ടുകളുടെ ബലവും മാനസികമായ ആയാസവുമായി അനങ്ങാൻ കഴിയാതെ വന്നപ്പോൾ അയാളുടെ മുഖം പകയും കോപവും മൂലം ഭീകരമായി ഭവിച്ചു.

കൂടെ, അയാളെക്കണ്ട് മദ്ധ്യവയസ്ക മുഖം പൊത്തി നിലവിളിച്ച് പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചെങ്കിലും മുൻകൂട്ടി ശ്രദ്ധിച്ചുനിന്ന സൂസൻ പെട്ടെന്നുവന്ന് കതക് വലിച്ചടിച്ചു .
അപ്രതീക്ഷിതമായി അയാളെ ആ നിലയിൽ അവിടെക്കണ്ടതും താനൊരു പെൺസംഘത്തിന്റെ പിടിയിലാണെന്ന് ബോദ്ധ്യമാവുകയും ചെയ്ത് അവർ പൊട്ടിക്കരയാൻ തുടങ്ങി. അയാളെ ചൂണ്ടി “എന്നെയൊന്നും ചെയ്യല്ലെ, അയാളാ എന്നെക്കൊണ്ട് അതൊക്കെ ചെയ്യിപ്പിച്ചത്....  ”  ബഹളം വയ്ക്കാൻ തുടങ്ങി.

സൂസൻ അവരെപ്പിടിച്ച് കസേരയിലിരുത്തി മിണ്ടരുതെന്ന് അടയാളം കാണിച്ചു .

അയാൾ അപ്പോഴും ഉൽക്കണ്ഠയോടെ അത്ഭുതഗ്രസ്ഥനായി ആ യുവതിയെത്തന്നെ ശ്രദ്ധിക്കുകയാണ് . തിളങ്ങുന്ന കണ്ണുകളും പക്വതയാർന്ന ഭാവഹാവാദികളുമായി അവൾ അയാളുടെ മുമ്പിൽ വന്നു.
“അന്നു മരിച്ചവളാണ് ഞാൻ, ഇതെന്റെ പുനർജ്ജന്മം......” അയാളെ ഇത്രത്തോളം സുരക്ഷിതസ്ഥലത്ത് കിട്ടിയത് ഓർത്ത് അവൾ ആഹ്ലാദിച്ചു, മെരുക്കിയെടുത്ത് കൈപ്പിടിയിലൊതുക്കിത്തന്ന സൂസൻ തോമസിന്റെ സാമർത്ഥ്യത്തെ ഒരു നോട്ടത്താൽ പ്രശംസ പ്രകടിപ്പിച്ചു.

   അതുകണ്ട് സൂസന് വീണ്ടും ആത്മവിശ്വാസവും ധൈര്യവും വർദ്ധിച്ചു.
   തന്നെക്കാൾ അഞ്ചുവയസ്സ് കുറവുള്ള, സുന്ദരിയായ ഈ കറുത്ത സുന്ദരിക്ക് ഒരു സംഘടനയുണ്ടാക്കാനും അത് തനതായ രീതിയിൽ നയിച്ചുകൊണ്ടുപോകാനുമുള്ള കഴിവിനെ, മറ്റെല്ലാവരേയുംപോലെ താനും പ്രോത്സാഹിപ്പിക്കുന്നുണ്ട്- അതിൽ ചാരിതാർത്ഥ്യവുമുണ്ടെന്ന് മറുപടിമന്ദഹാസത്തിലൂടെ അവൾ പ്രതിഫലിപ്പിച്ചു.

   ഉയർന്ന മാർക്കുവാങ്ങി നിയമപഠനം പൂർത്തിയാക്കിയശേഷം  വയസ്സനായ അഡ്വക്കേറ്റ് അനന്ദശിവം പ്രാക്റ്റീസിനായി ക്ഷണിക്കുമ്പോൾ, ‘സുരക്ഷ’യെന്ന് കേട്ടിട്ടേയുള്ളൂ.  ജോലിയിൽ മുഴുകി ചിന്താഭാരത്തോടെയുള്ള യാത്രകളിൽ, വിരുന്നുസൽക്കാരങ്ങളിൽ, ഉദ്യാനത്തിൽ, പുസ്തകശാലയിൽ മാത്രമല്ല എവിടെവച്ചും എപ്പോഴും ചില ആഭാസന്മാരുടെ ശല്യം സഹിക്കാതെ വന്നപ്പോഴാണ്  കൂടുതലന്വേഷിച്ചറിഞ്ഞത്.   അതിരുകവിഞ്ഞ ആക്രമണമില്ലാതെ - ക്രൂരമായ കൊലപ്പെടുത്തലില്ലാതെ സമചിത്തതയോടെ ബുദ്ധിയുപയോഗിച്ച് പ്രതികരിക്കുന്ന ‘സുരക്ഷ’യിലെ തന്ത്രം.  അതിലേയ്ക്കിറങ്ങിച്ചെന്നപ്പോൾ വളരെ വിനോദോപാധിയായും മുൻകരുതലുകൾക്കുള്ള മനം മാറ്റമായും അനുഭവപ്പെട്ടു.

   വളരെ ശുഷ്ക്കാന്തിയും സാമൂഹികപ്രതിബദ്ധതയും വിദ്യാഭ്യാസവുമുള്ള കുറേ യുവതികൾ മാസത്തിലൊന്നോ രണ്ടോ ദിനങ്ങളിൽ ഒത്തുചേരണം.   ആ കൂട്ടായ്മയിൽ ഡോക്ടർമാർ, വക്കീലന്മാർ, സാമൂഹികസേവകർ, വിവിധയിനം തൊഴിലുകളിലുൾപ്പെട്ടവർ -എല്ലാ വിഭാഗത്തിലേയും ഉന്നതർ- ഉണ്ടായിരിക്കുക. ജഡ്ജിമാർ, മന്ത്രിമാർ, പോലീസ് മേധാവികൾ എന്നിവരുടെ ഉപദേശങ്ങളും സഹകരണസഹായങ്ങളും ഉൾപ്പെടുത്തണം.

   അവർ സശ്രദ്ധം തയ്യാറാക്കുന്ന മാർഗ്ഗരേഖകൾ ചർച്ചകളിലും സന്ദേശങ്ങളിലും പ്രചരിപ്പിക്കണം. പഠിപ്പ് കുറഞ്ഞവരേയും ഒട്ടും ഇല്ലാത്തവരേയുംകൂടി സംഘടിപ്പിച്ച് മനഃശക്തിയും പക്വതയും കൈവരുത്തണം. വനിതാപോലീസുകാരുടെ മൊബൈൽഫോൺ നമ്പർ വാങ്ങി ‘സുരക്ഷാസേന’യെ നിയന്ത്രിക്കുന്നവർ സൂക്ഷിക്കണം. ഓരോ ശല്യത്തിനനുസരിച്ച പലതരം വാക്കുകൾ സന്ദേശമായി അയയ്ക്കുകയോ, അതിന് സമയം കിട്ടിയില്ലെങ്കിൽ ‘മിസ്കോൾ’ കൊടുത്ത് സൂചന നൽകുകയോ ചെയ്യണം. ‘സുരക്ഷാംഗങ്ങ’ളുടേയോ നിയമപാലകരുടേയോ സാമീപ്യസഹായം ഓരോ സ്റ്റോപ്പിലും സ്റ്റേഷനിലും ഉണ്ടാവും, ഉണ്ടാക്കണം.  എത്ര താമസിച്ചാലും ഏകാന്തയാത്ര ഒഴിവാക്കി, വിശ്വസ്ഥരായവരുടെ കൂടെ മാത്രം സഞ്ചരിക്കണം, അതിന് മറ്റുള്ള സ്ത്രീകൾ സഹായിക്കുകയും സഹകരിക്കുകയും വേണം.  പ്രത്യേകിച്ച് ‘ സ്ത്രീകൾ മറ്റു സ്ത്രീകളുടെ രക്ഷിതാവാണെന്ന ബോധത്തോടെ’ അവരുടെ ഭാഗത്തേയ്ക്ക് ശ്രദ്ധിക്കണം.

   ചില പുരുഷന്മാരുടെ വൈകൃത ചാപല്യങ്ങൾ നിരീക്ഷിക്കുകയും ഓരോ വിഷമഘട്ടത്തിലും എങ്ങനെയൊക്കെ പ്രതികരിക്കണമെന്ന് നാടകീയമാംവിധം മനസ്സിലാക്കിക്കണം.   ഉദാഹരണത്തിന്‌‌,  യാത്രാവേളയിൽ ഒരാൾ എതിരേ വന്നിരുന്ന് മറ്റാരും കാണാതെ ‘ശല്യ’പ്പെടുത്തുന്നുവെന്നിരിക്കട്ടെ.  സന്ദർഭം നോക്കുക - മറ്റുള്ളവരെ അറിയിച്ചാൽ ഫലമുണ്ടാകുമോ? ഇല്ലെങ്കിൽ കയ്യിൽ സൂക്ഷിച്ച നീറ്റലുണ്ടാക്കുന്ന പൊടിയോ, ‘സ്പ്രേ’യോ തൂവിക്കൊടുക്കാം, ഒരു ചവിട്ടുകൊടുക്കാം, പരസഹായത്തിനാളില്ലെങ്കിൽ ഓടിച്ചെന്ന് ചങ്ങല വലിക്കുന്നതായി കാണിക്കാം, ബസ്സ് നിർത്തി മറ്റു സ്ത്രീകളെ വിവരമറിയിക്കാം....പലതും, പലതും.

   അങ്ങനെ ഓരോ അനുഭവസ്ഥർ പറയുന്ന ഓരോ സംഭവങ്ങളിലും എന്തൊക്കെ മുൻ കരുതലുകളാവാമെന്ന് പരസ്പരം പറഞ്ഞും പറയിപ്പിച്ചും സ്വാശ്രയത്വം നേടണം.  സ്വയം ‘സുരക്ഷ’ അവിടെ ഒതുങ്ങുന്നില്ല.

   എല്ലാ ജില്ലകളിലും ഒത്തുചേരുന്ന ഈ കൂട്ടായ്മ പഞ്ചായത്തുകളിലും വാർഡുകളിലും  തുടർന്ന് ഓരോ വീടുകളിലും വരെ  ചലനാത്മകമാക്കണം.  കുടുംബചർച്ചകളിലും ബന്ധുഗൃഹങ്ങളിലും സന്ദർഭാനുസരണം ഈ അനുഭവങ്ങൾ തുറന്നുപറയുകയും അത്തരം സന്ദർഭങ്ങളിലേയ്ക്കു വേണ്ടുന്ന നിർദ്ദേശങ്ങളും സാമഗ്രികളും പങ്കുവയ്ക്കുകയും വേണം.  ചെറിയ ചാപല്യങ്ങൾക്ക് നിസ്സാരവും വലിയതെറ്റുകൾക്ക് അല്പംകൂടി കടന്ന ശിക്ഷയുമാകാം.ഈ ഓർമ്മപ്പെടുത്തലിന് ചെറുതും വ്യക്തവുമായ സ്റ്റിക്കറുകൾ എല്ലായിടങ്ങളിലും പതിക്കണം.

   ചുരുക്കത്തിൽ ‘സുരക്ഷ’യെന്നോർക്കുമ്പോൾത്തന്നെ ‘നാം സുരക്ഷിതരാണോ’യെന്ന് പരിശോധിക്കാനും, അതിനുവേണ്ടി ബുദ്ധിപൂർവ്വം ‘കരുതിയിരിക്കാനു’മുള്ള  നിതാന്തജാഗ്രത നമുക്കുണ്ടാവണം.

   “ഏയ് സൂസൻ, എന്താ നോക്കിനിൽക്കുന്നത്? ഇവരും അത്ഭുതമായി എന്നെത്തന്നെയാ നോക്കുന്നത്. ഒരിക്കൽ ഇവരുടെ കയ്യിൽനിന്നും മരണത്തിലേയ്ക്ക് ചാടിയ ഞാൻ എങ്ങനെയിവിടെത്തിയെന്നാ ഇവരുടെ നോട്ടം സൂചിപ്പിക്കുന്നത്.  അന്ന് എന്നെ ചതിക്കാൻ കൂട്ടുനിന്ന സ്ത്രീയാ ഇത്.... ആ കഥ പിന്നെ പറയാം..”
  ‘അയ്യോ ഞാൻ...’ അവർ തുടങ്ങിയപ്പോൾ സൂസൻ അവരെ ‘മിണ്ടരുതെ’ന്ന് വിലക്കി.

 “ചില വിവരങ്ങൾ എനിക്കറിയേണ്ടതുണ്ട്, ആ കത്തിയിങ്ങു തരൂ, ചിലപ്പോൾ തോക്കും ആവശ്യം വരും..” അവൾ കത്തിയും തോക്കും വാങ്ങിയപ്പോൾ സൂസൻ തടഞ്ഞു. “ ഓ പ്രിയ ടെസ്സീ, ഇവൻ ചെയ്ത കുറ്റങ്ങൾക്ക് ഇഞ്ചിഞ്ചായി ഞാൻ കൊന്നുകളയാമെന്നാണ്  എന്റെ അഭിപ്രായം.”
          ‘സുരക്ഷ’യിൽനിന്നും സൂസനു കിട്ടിയ ബുദ്ധിപൂർവ്വവും സന്ദർഭോചിതവുമായ നാട്യവാക്കുകൾകേട്ട് സന്തോഷിച്ചെങ്കിലും, മുഖത്ത് വളരെ കോപവും പ്രതികാരദാഹവും വരുത്തി  ടെസ്സി അയാളുടെ നേരേ തിരിഞ്ഞു.
          “ഒരു ഡോക്ടറും നാലു വക്കീലന്മാരും കുറേ പണവുമുണ്ടെങ്കിൽ ആരേയും നശിപ്പിക്കാമെന്നാണ് നിന്നെപ്പോലെയുള്ളവരുടെ വിശ്വാസം. അതു തകർത്താലേ ഞങ്ങൾ സുരക്ഷിതരാകൂ..” മേശപ്പുറത്തുണ്ടായിരുന്നതിൽ ഒരു ദിനപത്രമെടുത്ത് നിവർത്തി അയാളെ കാണിച്ചു. അത്ഭുതത്താൽ മുഖം വക്രിച്ചും കണ്ണുകൾ ചുവന്നുവികസിച്ചും അയാൾ ഉറ്റുനോക്കി. ഇനി ഒന്നുകൂടി ഞെട്ടാനുള്ള ആർജ്ജവം അയാൽക്കില്ലെന്നോർത്ത്  ടെസ്സിക്ക് ചിരിയും, പെട്ടെന്ന് ഭാവമാറ്റവും വന്നു.

   “എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ഇവൾ. നീ ചതിച്ചും പീഡിപ്പിച്ചും കൊന്നവരിൽ ഒരുവൾ. ഇവൾ ഇപ്പോളെവിടെയാണ്.?”
  “അത്...അത് ഞാനല്ല..”
   “ഇവിടം സർക്കാർ കോടതിയോ, ഞാൻ നിന്റെ മാഫിയാജഡ്ജിയോ അല്ല.  ഈ കത്തി നിന്റെ വായ്ക്കകത്തുകൂടി കുത്തിയിറക്കിയാലുള്ള സുഖം, ഒന്നു സങ്കല്പിച്ചേ....”
  ആ സങ്കല്പരംഗം കണ്ട് പൈശാചികമായ ഒരു ദീനരോദനം അയാളിൽനിന്നുയർന്നു. ആസന്നമായ ഒരു ക്ഷുദ്രമരണം അയാൾ മുന്നിൽക്കണ്ടു.

                                     (അവസാനഭാഗം  അടുത്തലക്കം..)


Friday, June 3, 2011

‘ പെണ്ണൊരുമ്പെട്ടാൽ....’


            വീതികൂടിയ റോഡിൽനിന്നും വലത്തേയ്ക്കുതിരിഞ്ഞ് നിരപ്പല്ലാത്ത-ചെറിയ വഴിയിൽക്കൂടി കാർ മുന്നോട്ടുപോയി. ഓടിക്കുന്നത് അയാളാണെങ്കിലും അവൾ പറയുന്ന മാർഗ്ഗത്തിലൂടെ ഒരു റബ്ബർതോട്ടത്തിന്റെ മുന്നിലെത്തിയപ്പോൾ ആംഗ്യംകാട്ടി നിർത്തിച്ചു, രണ്ടുപേരും പുറത്തിറങ്ങി.

  “അവിടെ, അതാണ് വീട്..” അവൾ ചൂണ്ടിക്കാണിച്ച വീട്ടിലെത്താൻ കുറച്ചു മുകളിലേയ്ക്ക് നടക്കുമ്പോൾ, വളരെ സന്തോഷവാനായിരുന്നു അയാൾ. ‘വളരെ അപ്രതീക്ഷിതമായി കിട്ടിയ ഒരു സന്ദർഭമാണ്. സാധാരണയായി താനാണല്ലൊ പെണ്ണുങ്ങളെയൊക്കെ വശീകരിച്ചും നിർബ്ബന്ധിച്ചുമൊക്കെ സുഖം അനുഭവിക്കുന്നത്. ഇതാ ഇപ്പോൾ, സുന്ദരിയും ജേർണലിസ്റ്റുമായ  ഒരു പെണ്ണ് ഇങ്ങോട്ടു ക്ഷണിച്ചുകൊണ്ടുവന്നിരിക്കുന്നു, അതും പരിസരവാസികളൊന്നുമില്ലാത്ത ഈ സ്ഥലത്ത്. ആ വീട്ടിലാരുമില്ലെങ്കിൽ ഇന്നത്തെ രാത്രി രസകരമാക്കിയെടുക്കാ’മെന്നോർത്ത് അയാൾ മനസ്സാ സന്തോഷിച്ചു.

   പടികൾ കയറിച്ചെന്ന് അവൾ വീടിന്റെ വാതിൽ തുറന്നു. ചുറ്റാകെ റബ്ബർ മരങ്ങളോടുകൂടിയ പുരയിടം. പഴയ ഒരു വീട് പുതുക്കിപ്പണിതതാണെന്ന് പെട്ടെന്ന് മനസ്സിലാകും. “എന്താ താവളം ഇഷ്ടപ്പെട്ടോ, ഇവിടെ മറ്റാരുമില്ല...” അവൾ അയാളെ അകത്തെ മുറിയിലേയ്ക്ക് ക്ഷണിച്ച് കസേരയിലിരുത്തി.

    “കൊള്ളാം നല്ല മുറി, ഇതാണോ സൂസമ്മ പുതിയതായി വാങ്ങിയ വീട്..?”
“ങാ, നല്ല സൌകര്യമല്ലേ..?” ചോദിക്കുമ്പോൾത്തന്നെ ജനൽ തുറന്ന് അകലെ വഴിയിലേയ്ക്ക് നോക്കി, പുഞ്ചിരിയോടെ തിരിച്ചുവന്നു അവൾ.
    ഇനി നടക്കാനുള്ള രസാനുഭൂതികളെയോർത്ത് അയാൾ കൈകൾ കൂട്ടിത്തിരുമ്മി.
   “കാപ്പി വേണോ, തണുത്തതെന്തെങ്കിലും മതിയോ?” അവളുടെ ചോദ്യം ശ്രദ്ധിക്കാതെ അയാൾ-“ഇവിടെ എല്ലാം ഒരുക്കി വച്ചിരിക്കുന്നല്ലോ, ഇങ്ങനെ വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നോ?”
   “ഹ ഹ ഹ..” അവൾ ചിരിച്ചുപോയി. “എത്രയോ ദിവസങ്ങളായി നിങ്ങളെയൊന്നു കിട്ടാൻ കാത്തിരിക്കുന്നു, ഇതാ കണ്ടില്ലേ എല്ലാം ഒരുക്കിയിട്ടുള്ളത്..?”
   ശരിയാണ്. അലമാരയും കസേരകളും കട്ടിലും ഒരു മേശയും, പാചകം ചെയ്യാനുള്ള അടുപ്പുവരെ മുറിയിലുണ്ട്.

   “ചൂടാണല്ലൊ..” ഫാനിന്റെ സ്വിച്ചമർത്തിയിട്ട് അയാളെ കട്ടിലിൽ പിടിച്ചിരുത്തി, മെല്ലെ ഷർട്ടഴിക്കാൻ തുടങ്ങി അവൾ. അപ്പോഴേയ്ക്കും ധൃതിയാൽ അയാൾ ഷർട്ടിനൊപ്പം ഉടുത്തിരുന്ന മുണ്ടും അഴിച്ചുമാറ്റി കാമവികാരാവേശനായി മാറി. തുടർന്ന് അവളുടെ അഴകാർന്ന കൈകളിൽ തഴുകി, സാരിത്തുമ്പിൽ പിടിച്ച് ചേർത്തിരുത്തി കെട്ടിപ്പുണരാനായി ഭാവിച്ചപ്പോൾ അവളെഴുന്നേറ്റു.“ഓ ഞാൻ മറന്നു, നമ്മൾ ഒന്നും കഴിച്ചില്ല വല്ലാത്ത ദാഹവുമുണ്ട്, എന്തെങ്കിലും കഴിച്ചിട്ടാവാം..”
  “വേണ്ട, അതു പിന്നെ...” ക്ഷമയില്ലാതെ അയാൾ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ അടുത്ത മുറിയിൽ പോയി രണ്ട് ഗ്ലാസ്സുകളിൽ പാലുമായി വന്നു. വികാരവിവശനായ അയാൾ അവളുമായി വിവിധതരം മന്ത്രങ്ങളുരുവിട്ട് കുടിച്ചുരസിച്ചുകൊണ്ടിരിക്കെ...അവളെ കെട്ടിപ്പിടിച്ചണയ്ക്കുവാനാഞ്ഞ തന്റെ കൈകൾക്ക് ശക്തി കുറയുന്നതായി അയാൾക്ക് തോന്നി. ‘മയക്കമാണോ, ഉറക്കമോ....’ പതുക്കെ കൈവഴുതി അയാൾ കട്ടിലിലേയ്ക്ക് വീണു.
            *******                                      ***************                                ************                    
     ബോധം വന്നുതുടങ്ങിയപ്പോൾ വളരെ ആയാസപ്പെട്ട് അയാളൊന്നു നിവരാൻ ശ്രമിച്ചു, സാധിക്കുന്നില്ല. ‘മയങ്ങിപ്പോയതിന്റെ ക്ഷീണമാണോ-അല്ലല്ലോ, അനങ്ങാൻ പോലും  കഴിയാത്തത് ശ്രദ്ധിച്ചപ്പോൾ താൻ ബന്ധനസ്ഥനാണെന്നറിഞ്ഞ് ,സ്ഥലകാലബോധം വീണ്ടെടുത്ത് ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല.  കൈകൾ കൂട്ടി പിണച്ചുവച്ച് കട്ടിലിന്റെ മുകൾവരിയിലും, കാലുകൾ ചേർത്ത് കട്ടിൽക്കാലിലും ബന്ധിച്ചിരിക്കുന്നു. തനിക്കെന്ത് സംഭവിച്ചു ? അവളെവിടെ ? ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല, അവൾ തന്നെ ചതിക്കുകയായിരുന്നോ ?’

   സംഭ്രമത്തോടെയാണെങ്കിലും ഓർത്തുനോക്കി. അവൾ, ആ പത്രപ്രവർത്തക തന്നെയിവിടെ ക്ഷണിച്ചുവരുത്തിയതാണ്. ഒരു സൌഹൃദം പങ്കിടാനും, ഇന്ന് ഒരു ദിവസത്തെ മധുവിധു ആഘോഷിക്കാനും എന്നാണ് അവൾ പറഞ്ഞത്. അതായിരുന്നു തന്റേയും ആഗ്രഹവും ഉദ്ദേശവും.
   വളരെ സന്തോഷവതിയായി സ്വീകരിച്ചിരുത്തി തൊട്ടുരുമ്മി സല്ലപിച്ചതും, അവളെ കെട്ടിപ്പിടിച്ച് കാമാവേശം വന്നപ്പോൾ പാലുകൊണ്ടുവന്ന് തന്നതും കുടിച്ചതും ഒക്കെ ഓർത്തു. പിന്നെ...പിന്നെ...മയക്കം വന്ന് ചരിഞ്ഞുവീണതും ഓർമ്മയിലെത്തി.
   
      പെട്ടെന്നയാൾക്ക് ദ്വേഷ്യം ഇരച്ചുകയറി ഒച്ചയുണ്ടാക്കാൻ തുനിഞ്ഞു. അപ്പോൾ അലമാരയുടെ മറവിൽനിന്ന അവൾ നേർത്ത പുഞ്ചിരിയോടെ അയാളുടെ മുന്നിലേയ്ക്കുവന്നു.
 
    “ എന്താ പേടി തോന്നുന്നോ ? ഒരു പുരുഷനെ ഇങ്ങനെ കെട്ടിയിട്ട് രസിക്കുന്നതാ എനിക്കിഷ്ടം.അതായത് പുരുഷപീഡനം, ഹ ഹ.. ഇവിടെ ഞാൻ മാത്രമേയുള്ളൂ, ഇനിയാളുകളുണ്ടെങ്കിൽത്തന്നെ പേടിക്കാത്ത ആളല്ലേ?” അതു പറയുമ്പോഴുള്ള ചിരിയിൽ പരിഹാസം കലർന്നിരുന്നു.
         അയാൾ ക്രൂരഭാവം പൂണ്ടു “എന്താ നിന്റെ ഉദ്ദേശം..?”
         “ഉദ്ദേശസാദ്ധ്യത്തിനല്ലേ വളരെ ശ്രമപ്പെട്ട് നിങ്ങളെയിവിടെ കൊണ്ടുവന്നത്.”
         “നീയെന്നെ കളിയാക്കുകയാണോ, ഈ കെട്ടുകളഴിക്കെടീ...”
          “ശ്ശൊ ധൃതി കാണിക്കാതെ” വന്യമായ ഒരു ചിരിയാൽ അവൾ തുടർന്നു.“എടീയെന്നുവിളിച്ച തനിക്ക് അല്പം മുമ്പു വരെ ഞാൻ സൂസമ്മയായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും യഥാർത്ഥസ്ത്രീയായ ജേർണലിസ്റ്റ് സൂസൻ തോമസ് ആയി. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.?”
          അവൾ മേശപ്പുറത്തിരുന്ന ഒരു ആപ്പിളും കത്തിയുമെടുത്ത് പുറത്തേയ്ക്കെത്തിനോക്കി. പിന്നെ തിരിഞ്ഞ് “നോക്ക് എന്ത് സുന്ദരമായ ആപ്പിൾ, ഇത് കഷണങ്ങളാക്കിയാൽ പിന്നെന്ത് സൌന്ദര്യം? അതു തന്നെയല്ലേ മനുഷ്യരുടേയും സ്ഥിതി?”
  അതു കേട്ട് അനങ്ങാൻ കഴിയാത്ത അയാൾ ഉച്ചത്തിൽ അലറി “ നീയെന്നെ ചതിക്കുകയായിരുന്നു..ഈ കെട്ടഴിക്കാൻ...നിന്നെ ഞാൻ...”
   “ഒന്നും ചെയ്യാൻ സാധിക്കില്ല” അവൾ വളരെ പാകത വരുത്തി, ദിനപത്രങ്ങളുടെ അടിയിൽ വച്ചിരുന്ന കൈത്തോക്കെടുത്ത് അയാളുടെ നേരേ ചൂണ്ടി.“ഇതുപയോഗിച്ച് ആറുപേരെക്കൂടി കൊല്ലാനാണ് ഞങ്ങളുടെ തീരുമാനം. ഇനി ബഹളം വച്ചാൽ ഒരെണ്ണം ഇപ്പോൾ കുറയും. പിന്നെ ഈ കത്തി പ്രയോഗിക്കാനും കഴിയില്ല. ഇനി ഒരാൾകൂടി വരാനുണ്ട്, രണ്ടുപേർക്കും ഇതു രണ്ടും ആവശ്യമാണ്.”
    ഇടതുകയ്യിൽ തോക്കുപിടിച്ച് വലതുകയ്യിലെ കത്തിനീട്ടി, കല്പ്രതിമപോലെ തുറിച്ചുനോക്കിയിരിക്കുന്ന അയാളുടെ നെറ്റിയിൽ തൊട്ട് പതുക്കെ താഴേയ്ക്ക് നീക്കുന്നതിനൊപ്പം സൂസൻ തുടർന്നു...“ ഇപ്പോൾ എനിക്കാണ് സ്വാതന്ത്യം, സ്വതന്ത്രയായ സ്ത്രീ. ഈ കണ്ണുകൾ ചൂഴ്ന്നെടുക്കാം, ഈ നാക്ക് മുറിച്ചുകളയാം, അല്ലെങ്കിൽ ഒരു കൈ മുറിച്ചുമാറ്റാം. പക്ഷേ ഒരു കൈ ഇല്ലെങ്കിലും, എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ പിച്ചിച്ചീന്താൻ ബാക്കി അവയവങ്ങൾ മതി നിനക്ക്. അത് ഇനി ഉണ്ടായിക്കൂടാ...”

  “എന്നെ കൊല്ലാനാണോ നിന്റെ ഉദ്ദേശം, എന്റെയാളുകൾ നിന്നെ........”
   “നിന്റെയാളുകൾ ഒന്നും അറിയാതിരിക്കാനുള്ള മുൻ കരുതലുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്...നിന്നെപ്പോലെയുള്ളവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി , പല അഭ്യാസങ്ങളും പഠിച്ച് ഞങ്ങളുണ്ടാക്കിയ ‘സ്ത്രീ സംരക്ഷണ സേന’യെ അറിയുമോ നിനക്ക്, അതായത് ‘സുരക്ഷ’യെന്ന സംഘടന.....”

   ‘സുരക്ഷ’യെന്ന വാക്ക് കേട്ടപ്പോൾത്തന്നെ അയാൾ ഭയന്ന് തേങ്ങിവിറയ്ക്കാൻ തുടങ്ങി.
                                                                                                   
(തുടരും)